Tuesday, February 23, 2010

കഴിഞ്ഞ ജന്മത്തിലെ അമ്മ

മോനേ...മനു…..ഇന്ന് ലക്ഷ്മി അമ്മായിയും, അമ്മാവനും പുതിയ വീട്ടിലേയ്ക്ക് താമസം മാറുകയാണ്.ഫോണെടുത്ത അമ്മയുടെ പക്കൽ നിന്നും കേട്ട ആദ്യത്തെ വിശേഷമായിരുന്നു അത്.മനു ലച്ചമ്മായി എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ലക്ഷ്മി അമ്മായി.അഛന്റെ ആകെയുള്ള ഒരു പെങ്ങൾ.മുംബൈയിലെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ആഴ്ചയിൽ ഞായർ എന്ന ഒരു ദിവസമുണ്ടെങ്കിൽ വീട്ടിലേയ്ക്ക് വിളിച്ചിരിക്കണം.അങ്ങനെയുള്ള ഒരു ഞായറാഴ്ച വീട്ടിലേക്ക് വിളിച്ചപ്പോൾ കിട്ടിയ വാർത്തയാണ് ഇത്.പിന്നീട് നാട്ടിലെ ഒരുവിധം വിശേഷങ്ങളും സ്നേഹാന്വേഷണങ്ങളും എല്ലം പറഞ്ഞ് തിർന്നപ്പോൾ അര മണിക്കൂർ സംസാരിച്ചതിന്റെ സന്ദേശം മനുവിന്റെ മൊബൈൽ വിളിച്ചു പറഞ്ഞു….

മനു ലച്ചമ്മായിയെ കുറിച്ച് ആലോചിച്ചു.അവർക്ക് ഒരേയൊരു മകളാണ്, പേര് മിനി.മിനിചേച്ചിയുടെ കല്ല്യാണം കഴിഞ്ഞിട്ട് ഏകദേശം ഒരു വർഷമായിട്ടേയുള്ളൂ.പിന്നീട് ആ പഴയ വീട്ടിൽ അവർ അമ്മാവന്റെ കൂടെ കളിചിരികളൊന്നും തന്നെയില്ലാതെ കുറച്ച് നാൾ അങ്ങിനെ കഴിഞ്ഞ് പോന്നു.മകളെ ഏതുനേരവും കാണണമെന്ന അടങ്ങാത്ത ആഗ്രഹം കൊണ്ടാകും,മകളുടെ അടുത്തുള്ള ഒരു ചെറിയ വീട് കിട്ടിയപ്പോൾ മറ്റൊന്നും അലോചിക്കാൻ നിൽക്കാതെ ആ പഴയ വീട് വിറ്റ് അത് വാങ്ങിയത്.മാത്രമല്ല മിനിചേച്ചി ഇപ്പോൾ ഗർഭിണിയുമാണ്.

പിന്നീട് ഒരു ഞായറാഴ്ച അമ്മ മനുവിന് ഒരു നമ്പർ കൊടുത്തു. ലച്ചമ്മായിയുടെ അടുത്ത വീട്ടിലെ നമ്പർ ആയിരുന്നു അത്.മനു ആ നമ്പറിലേയ്ക്ക് വിളിച്ചു.ഒരു സ്ത്രീ ആണ് ഫോണെടുത്തത്.അവൻ ഹലോ പറഞ്ഞു.അവർ തിരിച്ചും.എവിടെയോ കേട്ടുമറന്ന ശബ്ദം….നല്ല പരിചയമുള്ള ശബ്ദം തന്നെ…മനുവിന്റെ മനസ്സിലൂടെ ഒരുപാട് സംശയങ്ങൾ കടന്നു പോയി.അറിയാതെയാണെന്നറിയില്ല,മനു അവരെ “അമ്മേ” എന്ന് വിളിച്ച് പോയി.എന്തുകൊണ്ടാണെന്നറിയില്ല ജനിച്ചിട്ട് ഇതു വരെയായിട്ടും സ്വന്തം പെറ്റമ്മയെ അല്ലാതെ വേറെയൊരാളെ മനു അമ്മേ എന്ന് വിളിച്ചിട്ടില്ല.പക്ഷേ ഇത് എങ്ങിനെയോ മനുവിന്റെ നാവിൽ നിന്നും വീണുപോയി..അതോ ഹ്രദയത്തിൽ നിന്നോ?മനു അവനെ ആ അമ്മയ്ക്ക് സ്വയം പരിചയപ്പെടുത്തി. ലച്ചമ്മായിയുടെ ബന്ധുവാണെന്ന് അറിഞ്ഞപ്പോൾ അവർ കൂടുതൽ സന്തോഷവതിയായതു പോലെ തൊന്നി മനുവിന്.അതെ അതു അങ്ങിനെയാണ് ലച്ചമ്മായിയുമായി ആരും പെട്ടന്ന് തന്നെ അടുത്ത് പോകും.സരസ്വതി എന്നാണ് തന്റെ പേര് എന്ന് ആ അമ്മ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ മനു ഞെട്ടിപ്പോയി.മനുവിന്റെ ഇഷ്ട്ട ദേവിയായിരുന്നു സരസ്വതി.അവർ തിരിച്ചും മനുവിനെ മോനേ എന്ന് തന്നെയാണ് വിളിച്ചത്.അവരുടെ എല്ലാ വിശേഷങ്ങളും അവർ മനുവിനോട് പറഞ്ഞു.അവരുടെ ആകെയുള്ള ഒരു മകൻ ഇപ്പോൾ വിദേശത്താണ്.ഭർത്താവ് പോലീസ് വകുപ്പിൽ ജോലി ചെയ്യുന്നു. ലച്ചമ്മായിയുടെ അടുത്തും മനു സംസാരിച്ചെങ്കിലും കൂടുതൽ നേരം ഞാൻ സംസാരിച്ചത് സരസ്വതി അമ്മയുടെ അടുത്താണ്.ഫോൺ വച്ച് മനു കണ്ണുകളടച്ച് കുറച്ച് നേരം അങ്ങിനെ അവിടെ കിടന്നു.പത്ത് മിനിറ്റ് കൊണ്ട് ഒരു നൂറ് വർഷത്തെ ബന്ധം തങ്ങൽ തമ്മിലുണ്ടാക്കിയതായി മനുവിന് തോന്നി.ഒരു പക്ഷേ അവർ തന്റെ കഴിഞ്ഞ ജന്മത്തിലെ പെറ്റമ്മയായിരിക്കും!!!ഒരിക്കലും കാണാതെ അവർ തമ്മിൽ പലവട്ടം ഫോണിൽ സംസാരിച്ചു.


അവധിക്കു നാട്ടിൽ ചെന്ന് മനു പെട്ടന്ന് തന്നെ ലച്ചമ്മായിയുടെ വീട്ടിൽ പോകാൻ കണക്കു കൂട്ടി.മനു അമ്മയോട് സരസ്വതി അമ്മയുടെ കാര്യം പറഞ്ഞു.എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അമ്മ മനുവിനോട് ചോദിച്ചു;,നീ എന്തിനാ മറ്റുള്ളവരെ അമ്മേ എന്നു വിളിക്കുന്നത്?അവരെ ചേച്ചി എന്ന് വിളിച്ചാൽ പോരെ?മനു ചിരിച്ചു.ആ ചോദ്യം മനു പ്രതീക്ഷിച്ചിരുന്നതാണ്.എല്ലാ സ്ത്രീകളും അങ്ങിനെയാണല്ലോ!!മനു അമ്മയോട് പറഞ്ഞു, അമ്മേ എനിക്ക് അവരുമായി വല്ലാത്ത ഒരു ഹ്രദയബന്ധം തോന്നുന്നു..ചിലപ്പോൾ അവർ എന്റെ കഴിഞ്ഞ ജന്മത്തിലെ അമ്മയായിരിക്കും.അടുത്ത ജന്മത്തിൽ ഈ അമ്മയെയും ഞാൻ കണ്ടുമുട്ടിമായിരിക്കും..മനു അമ്മയുടെ തോൾ കുലുക്കി സമാധാനിപ്പിച്ചു.

ലച്ചമ്മായിയുടെ വീട്…. അവരെ ആരെയും തന്നെ അറിയിക്കാതയാണ് ഈ വരവ്‌.ഒരു സർപ്രൈസ് നൽകുകയാണ് മനുവിന്റെ ലക്ഷ്യം.പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. ലച്ചമ്മായി ശരിക്കും ഞെട്ടിപ്പൊയി.വീട്ടിൽ കയറി അവരുടെ ആതിഥേയത്വം സ്വീകരിക്കുമ്പോഴും മനുവിന്റെ മനസ്സ് നിറയെ ആ അമ്മയായിരുന്നു.അവരെ കാണാനുള്ള മനസ്സിന്റെ വെമ്പൽ അവന് നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.അവരെ കാണാനുള്ള അവന്റെ ആഗ്രഹം മനു ലച്ചമ്മായിയെ അറിയിച്ചു.സ്വപ്നലോകത്തിലെന്ന് പോലെ മനു ഇത് പറഞ്ഞപ്പോൾ ലച്ചമ്മായിയുടെ മുഖം മാറിയത് അവൻ ശ്രദ്ധിച്ചു. ശരി നീ വാ..ആ വീട്ടിലേയ്ക്ക് നമുക്ക് പോകാം.കിഴക്ക് ഭാഗത്തുള്ള ആ അയല്പക്ക വീട് ലക്ഷ്യമാക്കി അവർ നടന്നു.അമ്മയ്ക്ക് വേണ്ടിയുള്ള ഒരു സാരി മനു കൈയ്യിൽ കരുതിയിട്ടുണ്ടായിരുന്നു.വീട്ടിലേയ്ക്ക് കയറാതെ ലച്ചമ്മായി തെക്കേ അറ്റത്തേയ്ക്കുള്ള ഒരു ഒഴിഞ്ഞ സ്ഥലത്തേയ്ക്കാണ് മനുവിനെ കൂട്ടി കൊണ്ട് പോയത്.കൂട്ടിയിട്ടിരിക്കുന്ന ആ മൺകൂനയിൽ ചൂണ്ടിക്കാണിച്ച് പറഞ്ഞു, മോനേ…സരസ്വതി ഇപ്പോൾ ഇവിടെയാണ് ഉറങ്ങുന്നത്.സാരിത്തലപ്പ് കൊണ്ട് ലച്ചമ്മായി കണ്ണുനീർ തുടച്ചു.മനുവിന്റെ ശരീരം ആകെ തളർന്നു.മുട്ടു കുത്തി അവൻ അവിടെ ഇരുന്നു.ആ സാരി മൺകൂനയിൽ വയ്ക്കുമ്പോൾ മനുവിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.അലസമായി വീശിയടിക്കുന്ന കാറ്റിനും മനുവിന്റെ ഉള്ളിലെ തീയെ ഊതിക്കെടുത്താൻ കഴിവുണ്ടായിരുന്നുല്ല.അമ്മേ ഇത് ഞാൻ അമ്മയ്ക്ക് വേണ്ടി കൊണ്ട് വന്നതാണ്.നിറഞ്ഞ മനസ്സോട് കൂടി തന്നെ അമ്മ ആ സാരി സ്വീകരിക്കുമെന്ന് അവന് ഉറപ്പായിരുന്നു. അവർ തന്നെയായിരുന്നു അവന്റെ കഴിഞ്ഞ ജന്മത്തിലെ അമ്മയെന്ന് അവന്റെ ഹ്രദയത്തിന്റെ വിങ്ങൽ അവനെ അറിയിക്കുന്നുണ്ടായിരുന്നു. താനാണ് ഈ ലോകത്തിലെ ഏറ്റവും ഭഗ്യം കെട്ട മനുഷ്യൻ എന്ന് അവരെ കാണാൻ കഴിയാതിരുന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ മനുവുന് തോന്നി.തിരിഞ്ഞ് നടക്കുന്നതിടയിൽ ആ അമ്മ അവനെ വാത്സല്ല്യപൂർവ്വം വിളിക്കുന്നുണ്ടായിരുന്നു…മോനേ നീ പോവുകയാണോ…

5 comments:

  1. ഒരു പരീക്ഷണ കഥയാണൈത്..തെറ്റ് കുറ്റങ്ങൾ കുറെ ഉണ്ട്.എല്ലവരും ക്ഷമിക്കുമല്ലോ....?

    ReplyDelete
  2. കഥയുടെ തീം ഇഷ്ടമായി. അവസാന ഭാഗം സജി സുരേന്ദ്രന്റെ പഴയൊരു കഥയെ ഓര്‍മ്മിപ്പിച്ചു.

    [മനു എന്നത് അറിയാതെ 'ഞാന്‍' എന്നായിട്ടുണ്ട് ഒരിടത്ത്]

    ReplyDelete
  3. കഥാ തന്തു നല്ലതാ.. അൽപം കൂടി തേച്ച്‌ മിനുക്കേണ്ടിയിരിക്കുന്നു.. ഉപദേശിക്കാൻ എളുപ്പമാണല്ലോ? എഴുതുന്നവന്റെ ബുദ്ധിമുട്ട്‌ ഉപദേശിക്കുന്നവിനില്ലല്ലോ അല്ലേ? ഏതായാലും തുടരുക..

    ReplyDelete
  4. ചില ചില ഭാഗങ്ങൾ എവിടൊക്കെയോ തട്ടി

    ReplyDelete
  5. എല്ലവർക്കും നന്ദി...

    ReplyDelete

എന്തൂട്ടാ നോക്കിനിക്കണെ അങ്ങട്ട് എഴുതിഷ്ടാ...