Friday, March 4, 2011

നാട്ടിൽ പോയപ്പോൾ

സത്യം പറഞ്ഞാൽ ഇതൊരു ഡയറികുറിപ്പാണ്.ഞാൻ നാട്ടിൽ പോയപ്പോൾ ഡയറി എഴുതാൻ കഴിഞ്ഞില്ല.അതെന്തായാലും ഇവിടെയാകട്ടെ എന്ന് കരുതുന്നു.ആർക്കും തുറന്ന് വായിക്കാവുന്ന് ഡയറിക്കുറിപ്പുകൾ..
യെടയ്ക്ക് നാട്ടിൽ അവധിയ്ക്ക് പോയിരുന്നു. എയർ ഇന്ത്യ ബീമാനം പതിവ് പോലെ താമസിച്ച് നെടുമ്പാശേരിയിൽ പറന്നിറങ്ങി.പുറത്ത് ഒരുമിച്ച് ജീവിച്ച് 25 സംവത്സരങ്ങൾ  പൂർത്തിയാക്കാൻ പോകുന്ന എന്റെ മാതാപിതാക്കളും എന്റെ ‘ബാക്കി‘ അനുജനും അക്ഷമരായി കാത്തുനിൽ‌പ്പുണ്ടായിരുന്നു. വിവാഹം എന്ന കൂദാശ സ്വീകരിക്കാൻ കഴിയാതിരുന്നതിനാൽ സ്വന്തം ഭാര്യയുടെ  നെടുവീർപ്പും, സന്തോഷവും, ആശങ്കയും കാണാൻ സധിച്ചില്ല.3 വർഷം കൂടി കാത്തിരുന്നാൽ അതും ചിലപ്പോൾ കാണാൻ സാധിക്കും. ദൈവം അനുഗ്രഹിക്കട്ടെ.മാതാപിതാക്കളുടെ 25 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾക്കായാണ് ഞാൻ എത്തിച്ചേർന്നത്. എയർ ഇന്ത്യക്കാൻ കനിഞ്ഞ് തന്ന വിസ്കിയുടെ മണം മാതാപിതാക്കൾ അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.
                      വീട്ടിൽ വന്നതിന്റെ പിറ്റേ ദിവസം തന്നെ ഞാൻ കാണാൻ ഏറ്റവും അധികം ആഗ്രഹിച്ച എന്റെ അമ്മയുടെ അനിയത്തിയുടെ അതായത് എന്റെ മേമ്മയുടെ മക്കൾ എന്നെ കാണാൻ വന്നു. മുത്തുമണിയെന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന ജിയമോൾ എന്ന 4 വയസ്സുകാരിയെയാണ് ഞാൻ ആദ്യം കൈയ്യിലെടുത്ത് വാരിപ്പുണർന്നത്. പിന്നാലെ തന്നെ അവളുടെ ചേട്ടന്മാരായ ജീസണും ജീവനും  റിക്ഷയിൽ നിന്നിറങ്ങി  ഓടി എന്റെ അടുത്ത് വന്നു. വന്ന പാടെ ചോദിച്ചു.
            “ചേട്ടാ ചേട്ടാ ചേട്ടൻ മോഹൻലാലാണൊ അതോ മമ്മുട്ടിയോ
ഞാൻ ഞെട്ടിപ്പോയി അവരായിട്ട് ഞാൻ ഇടയ്ക്കൊക്കെ ഫോണിൽ സംസാരിക്കാറുള്ളതാണ്.എന്നെ കാണാൻ മമ്മുട്ടിയുടെയത്രയ്ക്കും ‘ഗ്ലാമർ‘ ഉണ്ടെങ്കിൽ കൂടെയും അവർക്കിങ്ങനെ തെറ്റിപ്പോകുമെന്ന് ഞാൻ കരുതിയില്ല.ഞാൻ പറഞ്ഞു.
            “മക്കളെഞാൻ മമ്മുട്ടിയുമല്ല മോഹൻലാലുമല്ലനിങ്ങളുടെയൊക്കെ ഡെല്ലു ചേട്ടനാടാ” പിള്ളേർക്ക് അതത്രയ്ക്കും രസിച്ചില്ല എന്ന് തോന്നി. ഇളയവനായ നാലാം  ക്ലാസ്സുകാരൻ ജീവൻ പ്രതികരിച്ചു.

            “എന്തൂട്ടാ ചേട്ടൻ പറേണേചേട്ടൻ മോഹൻലാൽ ഫാനാണൊ അതോ മമ്മുട്ടി ഫാനാണോ?  ദേ ഇവൻ മോഹൻലാലിന്റെ ആളാ.ഞാൻ മമ്മുട്ടിയുടെയും.ചേട്ടനോ?”
“ഹൊ..ഇതായിരുന്നോ.. ഞാൻ ആരുടെയും ഫാനും കോപ്പുമൊന്നുമല്ല.എനിക്കിഷ്ടം ഇന്നസെന്റിന്റെ അഭിനയമാ. ഞാൻ കരുതി നിങ്ങളൊക്കെ എന്നെ മറന്നുവെന്ന്..” ഒരു ചെറിയ ചമ്മലോട് കൂടി ഞാൻ പറഞ്ഞു.
‘മറക്കേഞങ്ങളോഞങ്ങള് പറഞ്ഞ ബബിൾഗം കൊണ്ടുവന്നിട്ടുണ്ടോ?’ ഞാൻ സൌദിയിലായിരിക്കുമ്പോൾ ഇവർക്ക് വിളിച്ചാൽ അരും കേൾക്കാതെ സ്വകാര്യമായി പറയുമായിരുന്നു
ബബിൾഗം കൊണ്ട് വരാൻ മറക്കണ്ട കെട്ടോ..”
ഉം മറന്നിട്ടില്ല.ഒരു കെട്ട് ബബിൾഗം അങ്ങിട്ടാ കൊടുത്തു. പിള്ളേർക്കും സന്തോയം എനിക്കും സന്തോയംകൂട്ടത്തിൽ നാടിനും സന്തോഷമായി. പ്രക്രിതിയ്ക്ക് സന്തോഷമായാൽ മഴ പെയ്യും. അപ്പോൾ തന്നെ ബൈക്കെടുത്ത് മഴയത്ത് ഒരു മണിക്കൂറോളം കറങ്ങി. മഴ കാണാതെ കിടക്കുന്ന പ്രവാസിയുടെ ആക്രാന്തം എന്ന് പലരും പുച്ഛിച്ച് തള്ളിയിരിക്കും.പക്ഷെ ഞാൻ ഒതുങ്ങാൻ ഒരുക്കമല്ലായിരുന്നു.നാട്ടുകാർ കണ്ണ് വച്ചിട്ടാണെന്ന് തോന്നുന്നു ഞാൻ ഒതുങ്ങി എന്ന് പറഞ്ഞാൽ പനി എന്നെ ഒതുക്കി.മൂന്ന് നാല് വിലപ്പെട്ട ദിവസം അങ്ങിനെ കടന്ന് പോയി.പനി മാറി തൊട്ടു പിന്നാലെ തന്നെ ഞാൻ അപ്പാപ്പനെയും ,അമ്മാമ്മയെയും കാണാൻ പോയി.അപ്പാപ്പൻ പണ്ടത്തെ കുറെ കഥകൾ പറഞ്ഞു. പഴയ കാലം ശരിക്കും ഓർത്ത് പോകുന്നു.
നാട്ടിൽ പോയാൽ എന്റെ ജീവിതത്തിലേയ്ക്ക് ഏതെങ്കിലും പെൺകുട്ടിയെ കണ്ട് വയ്ക്കണം എന്ന ആഗ്രഹം എന്റെ മനസ്സിലുണ്ടായിരുന്നു. അങ്ങിനെ ഞാൻ പെണ്ണന്വേഷിച്ച് നടപ്പായി. അവസാനം അതൊരു വായ് നോട്ടമായി എന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കും എന്ന അവസ്ഥ വന്നപ്പോൾ നിറുത്തി. എല്ലാം വഴിയെ വരും എന്നാശ്വസിച്ചു.അങ്ങിനെ ആ സുദിനം വന്നെത്തി എന്റെ കല്ല്യാണ ദിവസമല്ല കെട്ടോ, എന്റെ മാതാപിതാക്കളുടെ 25-ആം വിവാഹവാർഷിക ദിനം. പള്ളിയിൽ ഒരു കുർബാന ഏൽ‌പ്പിച്ചു. ജുലൈ 14 ആയിരുന്നു ആ സുദിനം. അടുത്ത ഞായറാഴ്ച തന്നെ മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം ബന്ധുക്കളും കൂട്ടികാരും വന്നു ചേർന്നു.
ശരിക്കും അസൂയ തോന്നിയിരുന്നു അവരോട്.25 വർഷം വലിയ പ്രശ്നങ്ങളുമൊന്നും ഇല്ലാതെ വീട്ടിലുള്ള കോഴികളെയും, ആടുകളെയും, പശുക്കളെയും പിന്നെ ഞങ്ങളെ പോലുള്ള രണ്ട് പോത്തുകളെയും വളർത്തി വലുതാക്കുക എന്നത് ചെറിയ കാര്യം അല്ല.മുൻപ് തന്നെ തയ്യാറാക്കി വച്ച കേക്ക് എടുത്ത് മുറിച്ച് പരസ്പരം വായയിൽ വച്ച് കൊടുത്തു.എനിക്കും അനിയനും കിട്ടി ഒരോ കഷണം. എല്ലാം ഭംഗിയായി തീർന്നു.ഭക്ഷണമെല്ലാം എല്ലാവർക്കും തികഞ്ഞു..എല്ലാവരും നല്ല അഭിപ്രായങ്ങൾ പറഞ്ഞു.തലെദിവസത്തെ കാര്യം പറയേണ്ടല്ലോ..ഏത്നമ്മുടെ വെള്ളമടിപാർട്ടിയേ..അപ്പച്ചന്റെ കൂട്ടുകാരേക്കാളും കപ്പാസിറ്റി നമ്മുടെ കൂട്ടുകാർക്കാണെന്ന് അവർ തെളിയിച്ചു.
പിന്നീട് ഒരു യാത്രയായിരുന്നു.ആദ്യം തന്നെ പോയത് മൂന്നാറിലേയ്ക്കായിരുന്നു. നല്ല മഴയത്ത് ബൈക്കിൽ.ഭ്രാന്ത് എന്ന് പലരും പറഞ്ഞു.360കി.മീ ബൈക്കിൽ പോയിവരാൻ തലക്ക് വല്ല അസുഖമുണ്ടോ എന്ന് പലരും ചോദിച്ചു. പക്ഷെ വിട്ട് കൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. ഞാനും എന്റെ അനിയനും പിന്നെ മൂന്ന് കൂട്ടുകാരും. യാത്ര ഒരാവേശമായിരുന്നു.എന്നും.തിരിച്ച് വന്നതിനു ശേഷവും യാത്ര തന്നെയായിരുന്നു.അതിരപ്പിള്ളി, ചെറായി,അഴീക്കോട്,സ്നേഹതീരം തുടങ്ങി പല സ്ഥലങ്ങളിലും പല തവണ കറങ്ങാൻ പോയി.അതിനിടയ്ക്ക് മേമ്മയുടെ ഭർത്താവ് അംഗോളയിൽ നിന്നും ലീവിന് എത്തി.പിന്നെ ഞങ്ങൾ രണ്ട് പേരും കൂടിയായി കറക്കം.തിരിച്ച് പോരുന്നതിന് രണ്ട് ആഴ്ച മുൻപാണ്  ഞാൻ മുൻപ് ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും കൂട്ടുകാർ വിളിച്ചത്.സംഭവം ഗുജറാത്തിലാട്ടാ.വിളി കേട്ട പാതി കേൾക്കാത്ത പാതി വിട്ടു ഗുജറാത്തിലേയ്ക്ക്.കൂടെ അവിടെ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരൻ ദീപനും വേറെ ഒരു മേമ്മയുടെ മകൻ നവീനും.സന്തോഷം നിറഞ്ഞ യാത്ര.നന്നായി തന്നെ ആസ്വദിച്ചു.
ഗുജറാത്ത്.. കരാനാ മാജിക് പീക്കോക്കിനെ കുറിച്ച് അറിയാൻ ചെന്ന് പെട്ടത് പഴയ ഒരു സിംഹഓ..ഞാൻ എന്റെ വിഷയത്തിൽ നിന്നും തെന്നി പോകുന്നു. പഴയ കമ്പനിയിൽ പോയി.കൂട്ടുകാരെയും കമ്പനി മുതലാളിമാരെയും കണ്ടു.എന്റെ മുൻപത്തെ ആത്മാർത്ഥമായ ജോലിയാകണം എന്നോട് അവിടെ വീണ്ടും ജോലി ചെയ്യാൻ ആഗ്രഹമുണ്ടോ എന്ന് മുതലാളിമാരെ കൊണ്ട് ചോദിപ്പിച്ചത്.സംഭവം, എന്റെ വായിൽ കൊള്ളാത്തതും അവർക്ക് കേൾക്കാൻ ആഗ്രഹവുമില്ലാത്തതുമായ ഒരു ശമ്പളം വേണമെന്ന വ്യവസ്ഥ വച്ചപ്പോൾ ആലോചിച്ചിട്ട് പറയാം എന്നായി.ഇതു വരെയായിട്ടും ആലോചന തീർന്നില്ലാവോ? എന്തായാലും ഗാന്ധിജിയുടെ നാട്ടിൽ മദ്യം നിരോധിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ വെള്ളം വിൽക്കുന്നതവിടെയാണെന്ന് തോന്നുന്നു. തികച്ചും ഞാൻ ഇപ്പോൾ ഉള്ള സൌദി അറേബ്യ പോലെ തന്നെ!പിന്നെ പറയേണ്ട കാര്യമില്ലല്ലോ?അവിടെ നിന്നും നേരെ മുംബൈയിലേയ്ക്ക് ഒരു ദിവസത്തെ ട്രിപ്പ്.ജുഹു ബീച്ചിൽ പ്രണയിനികളെയും,കച്ചവടക്കാരെയും,കച്ചവടം പിടിക്കാം നടക്കുന്ന പിമ്പുകളെയും,നേരിട്ട് കച്ചവടത്തിനെത്തിയ തെരുവു വേശ്യകളെയും കണ്ട് വീണ്ടും ഗുജറാത്തിലേയ്ക്ക് പോയി.
സെപ്റ്റംബർ 28.അന്നാണ് മടക്ക ടിക്കറ്റ്.നിർഭാഗ്യവശാൽ അന്ന് തന്നെയാണ് അയോധ്യ വിധിയും.വീട്ടിൽ നിന്നും ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ അമ്മയുടെ ഫോൺ.മുംബൈ വഴി പോകാൻ നിൽക്കണ്ട എന്ന് മുംബൈയ്യിലുള്ള ചേട്ടന്റെ ആഞ്ജ.ശരിക്കും ഒന്ന് പേടിച്ചു.നമ്മളായിട്ടെന്തിനാ ചില മതഭ്രാന്തന്മാരുടെ വാളിനു മുന്നിൽ ചെന്ന് കഴുത്ത് നീട്ടണെ എന്ന് കരുതി ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ ചെന്നു.ചെന്നപ്പോൾ ട്രയിൻ പുറപ്പെട്ട് കഴിഞ്ഞു ഇനി ക്യാൻസൽ ചെയ്താൽ പൈസ ബാക്കി കിട്ടില്ല. എന്നാൽ കുഴപ്പമില്ല.പോവുക തന്നെ.വിധി വരുന്നത് 4.30നു.ഞങ്ങളുടെ ട്രയിൻ 5.30നു.എന്തെങ്കിലും പ്രശ്നമുണ്ടായാൽ അപ്പോൾ തന്നെ തിരിച്ച് റൂമിൽ വരാം എന്ന ധാരണയിൽ പെട്ടിയും കിടക്കയും എടുത്ത് യാത്രയായി.എനിക്കെന്ത് സംഭവിച്ചാലും കുഴപ്പമില്ല.കൂടെയുള്ള മേമ്മയുടെ മകനു ഒന്നും സംഭവിക്കരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
ഗുജറാത്തിലെ വത്സാഡ് റെയിൽവെ സ്റ്റേഷൻ.സത്യം പറയട്ടെ അത്രയും പോലീസുകാരെ ഒരുമിച്ച് കാണുന്നത് ആദ്യമായിട്ടാണ്.അയോധ്യ വിധിയുടെ ഗൌരവം ശരിക്കും മനസ്സിലായി.ഏത് സമയവും ഒരു ബോംബ് പൊട്ടിയേക്കാം ഏത് സമയവും പോലീസ്കാർ ജനങ്ങളുടെ നേർക്ക് ലാത്തി ഉയർത്തിയേക്കാം.പക്ഷെ ജനങ്ങളുടെ തിരക്കിന് യാതൊരു കുറവും കാണാനില്ല.അവസാനം പ്രതീക്ഷിച്ചപോലെ ഒരു മണികൂർ വൈകി കനത്ത സുരക്ഷക്കിടയിൽ ‘വേരാവൽ എക്സ്പ്രസ്സ്‘ വന്നു ചേർന്നു.സീറ്റുകൾ ഭൂരിഭാഗവും കാലി! അയോധ്യ വിധിയെ എല്ലാവരും നന്നായി തന്നെ പേടിക്കുന്നുണ്ടെന്ന് മനസ്സിലാക്കി.കനത്ത സുരക്ഷ കാരണം കേന്ദ്രഭരണ പ്രദേശമായ ദമനിൽ നിന്നും കുപ്പി വാങ്ങാൻ നിന്നില്ല.അത് തീരാനഷ്ടമായി തന്നെ തോന്നി പിന്നീട്.രാത്രി ബോംബെയിലുള്ള ചേട്ടൻ വിളിച്ചു.കുഴപ്പമൊന്നും ഇല്ല.വിധി പ്രശ്നക്കാരനല്ല,ധൈര്യമായി യാത്ര ചെയ്തോ എന്നുള്ള ഉപദേശവും.വിധി പ്രസ്താവിച്ച ജഡ്ജിമാരെ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ! ഗോവയിൽ എത്തി അവിടെയും കനത്ത സുരക്ഷ. അതിനിടയിലും ഏതോ ഒരു ‘ഗോപാലൻ‘ കുപ്പി വിൽക്കാൻ വന്നു.പവം ജീവിച്ച് പൊക്കോട്ടെ എന്നു കരുതി ഒരെണ്ണം വാങ്ങി.
നാട്ടിലെത്തി.ഒരാഴ്ചക്കകം പരോളവസാനിച്ച് വീണ്ടും ജയിലിലേയ്ക്ക് പോകുന്നവന്റെ വേദനയോട് കൂടി തിരിച്ച് സൌദിയിലേയ്ക്ക് പോകാൻ യാത്രയ്ക്ക് തയ്യാറായി.അപ്പച്ചനും അമ്മച്ചിയും തലയിൽ കൈ വച്ച് അനുഗ്രഹിച്ചു.അകത്തുള്ള വിഷമമൊന്നും പുറത്തേയ്ക്ക് വലിച്ചിടാൻ നിന്നില്ല. വീമാനം ഉയർന്ന് പൊന്തി. എയർ ഹോസ്റ്റസ്സിനോട് ഒരു പെഗ്ഗ് ചോദിച്ചു.സോറി സർ.ഇവിടെ നിന്നും സൌദിയിലേയ്ക്ക് പുറപ്പെടുന്ന ഫ്ലൈറ്റുകളിൽ മദ്യം കിട്ടില്ല എന്ന് വടിവൊത്ത ഇംഗ്ലീഷിൽ പറഞ്ഞു.ശരി എന്നാൽ ഞാൻ ഇനി കോലൊടിച്ച് ഇടുകയാണ്.ഇനി അടുത്ത തവണ നാട്ടിൽ വരുമ്പോൾ മാത്രം. അതുവരെ ഈ കോൽ ഒടിഞ്ഞ് തന്നെ ഇരിക്കട്ടെ.തിരിച്ച് വരുമ്പോൾ കൂട്ടിക്കെട്ടാം. ഒരുപാട് സ്വപ്നങ്ങളും പേറി വേദനയൊക്കെ സഹിച്ച് മണലാരണ്യങ്ങളിൽ ജോലി ചെയ്യാൻ പോകുന്നവരുടെ കൂട്ടത്തിൽ ഞാനും ഒരു പുസ്തകം വായിച്ചങ്ങിനെ ഇരുന്നു.