Sunday, June 17, 2012

കുമ്പസാരം

                രിക്കും അങ്ങോട്ട് ഓർമ്മ വരുന്നില്ല,അഞ്ചാമത്തെയോ ആറാമത്തെയോ വയസ്സിലാണ് ലിജൊ ആദ്യമായി കുമ്പസാരിക്കാനായി ഒരു വൈദികന്റെ മുൻപിൽ നിൽക്കുന്നത്.പറഞ്ഞ് പഠിപ്പിച്ച പാപങ്ങളൊക്കെ ലിജൊ ആരംഭം മുതൽ ഏറ്റുപറഞ്ഞ് പശ്ചത്തപിച്ച ദിവസങ്ങൾ! എല്ലാം ഒരേ തരം പാപങ്ങൾ! പാപങ്ങളുടെ ഒരു നീണ്ട നിര തന്നെ ലിജൊ പഠിച്ച് വച്ചിരുന്നു.
‘….നുണ പറഞ്ഞിട്ടുണ്ട്, അനിയനുമായി തല്ലുകൂടിയിട്ടുണ്ട്, കൂട്ടുകാരുമായി ഇടി കൂടിയിട്ടുണ്ട്, അമ്മച്ചി പറഞ്ഞത് അനുസരിച്ചിട്ടില്ല, കട്ടെടുത്തിട്ടുണ്ട്, കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ വന്നില്ല….’ അങ്ങിനെ പോകുന്നു ആ നീണ്ട നിര.എപ്പോഴും ഈ ഓർഡർ ലിജൊ സൂക്ഷിച്ചിരുന്നു.അതിൽ ഒരെണ്ണം തെറ്റിയാൽ അവന്റെ താളം തെറ്റുമായിരുന്നു.എല്ലാ ഞായറാഴ്ചയും പള്ളിയിൽ വന്നാലും ഓർഡർ തെറ്റാതിരിക്കാൻ ലിജൊ അതും ഏറ്റുപറയുമായിരുന്നു.

അങ്ങിനെ ലിജൊ പള്ളിയിലെ അൾത്താരസംഘത്തിൽ ചേർന്നു.വികാരിയായിരുന്ന ജോസഫ് അച്ചന് അവൻ പ്രിയപ്പെട്ടവനായിരുന്നു.ആ അച്ചന്റെ മുൻപിൽ കുമ്പസാരിക്കാൻ അവനു ചെറിയ നാണക്കേടുണ്ടായിരുന്നു. ലിജൊ പറയുന്ന പാപങ്ങളൊക്കെ അദ്ദേഹം മനസ്സിൽ വച്ചിട്ടുണ്ടെങ്കിൽ അൾത്താരയിൽ അച്ചന്റെ കൂടെ നിൽക്കുമ്പോൾ എങ്ങിനെ അദ്ദേഹത്തിന്റെ മുഖത്ത് നോക്കും എന്നതായിരുന്നു അവന്റെ ചിന്ത.അതുകൊണ്ട് തന്നെ ദൈവത്തെയും സഭയെയും പിണക്കേണ്ട എന്ന തീരുമാനത്തിൽ ലിജൊ ‘വലിയ’ പാപങ്ങൾ ദൈവത്തോട് നേരിട്ട് പറയുകയും മുൻപ് സൂചിപ്പിച്ചത് പോലെയുള്ള ചെറിയ ചെറിയ പാപങ്ങൾ ജോസഫച്ചനോടും കുമ്പസാരിച്ച് പോന്നു…

പാപങ്ങളുടെ ഓർഡർ അച്ചന്റെ മനസ്സിലും ചെറിയ സംശയങ്ങൾ വീഴ്ത്തി. ഒരിക്കൽ ലിജൊ കുമ്പസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.പാപങ്ങൾ അതേ ഓർഡറിൽ തന്നെ നല്ല സ്പീഡിൽ പറഞ്ഞ് പോവുകയായിരുന്നു….‘കട്ടെടുത്തിട്ടുണ്ട്‘ എന്ന പാപം പറഞ്ഞപ്പോൾ അച്ചൻ അവനോട് ചോദിച്ചു.

‘എന്താണ് നീ കട്ടെടുത്തത്?’
ചോദ്യം ലിജൊ പ്രതീക്ഷിച്ചതല്ല.ഇതിന് മുൻപ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല.പെട്ടന്നെന്താണ് ഇങ്ങനെ?അവൻ ആകെ അങ്കലാപ്പിലായി.എന്താണ് പറയേണ്ടത്?ഒന്നും തന്നെ ഓർമ്മ വരുന്നില്ല. പഞ്ചസാര കട്ടെടുത്ത് തിന്ന കാര്യം പറഞ്ഞാലോ എന്ന് ഒരു നിമിഷം ആലോചിച്ചു.അച്ചന്റെ കുശിനിയിൽ നിന്നും പഞ്ചസാരപ്പെട്ടി എടുത്ത് ബെഡ് റൂമിൽ വയ്ക്കുന്ന കാര്യം ആലോചിച്ചപ്പോൾ വേണ്ട എന്ന് വച്ചു. പിന്നീട് ഒന്നും തന്നെ ആലോചിക്കാൻ നിന്നില്ല. അവൻ പറഞ്ഞു.
“അപ്പറത്തെ വീട്ടിലെ കശുവണ്ടി !!”
കുമ്പസാരക്കൂട്ടിൽ നിന്നും അച്ചൻ അവനെ ആ വലയിൽ കൂടി നോക്കി.ലിജൊ തല കുമ്പിട്ടിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
“മോനെ കശുവണ്ടി കക്കുന്നത് അത്ര വലിയ പാപമൊന്നുമല്ല. നീ പോയി 5 സ്വർഗസ്ഥനായ പിതാവെ ചൊല്ലി വീടണയാൻ നോക്ക്”
ലിജോയ്ക്ക് സന്തോഷമായി.പാപങ്ങൾക്ക് വേണ്ടിയുള്ള പശ്ചത്താപ പ്രർഥനയൊക്കെ കഴിഞ്ഞ് അവൻ വീട്ടിലേയ്ക്ക് പോന്നു.

ലിജൊ വളർന്നപ്പോൾ അവനോടൊപ്പം പുതിയ വലിയ പാപങ്ങളും വളർന്നു.അപ്പോഴും അവൻ വലിയ പാപങ്ങൾ ദൈവത്തോടും ചെറിയ പാപങ്ങൾ അച്ചനോടും കുമ്പസാരിച്ചുപോന്നു.ദൈവത്തെയൊന്നും പേടിയില്ലാതെ യുവത്വത്തിന്റെ ചോരത്തിളപ്പിൽ പഠിക്കുന്ന ക്ലാസ്സിലൊക്കെ തല്ലു കൂടി നടന്ന കാലം…വല്ലപ്പോഴുമൊക്കെ കുമ്പസാരിക്കണമെങ്കിൽ അമ്മച്ചിയുടെ ശകാരവും ശാപവാക്കുകളും വേണം. ഒരിക്കൽ സഹികെട്ട് അമ്മച്ചി പറഞ്ഞു.

‘ഇന്ന് നീ കുമ്പസാരിച്ചില്ലെങ്കിൽ ഒരിക്കലും നീ നന്നാവില്ലെടാ” ചങ്കിൽ തട്ടി പറയുന്നത് പോലെ തോന്നി അത് ലിജോയ്ക്ക്. ചെറുതായി ഒന്ന് പേടിച്ചെങ്കിലും അവൻ പറഞ്ഞു.

‘ഉം ശരി ഇന്ന് ക്ലാസ്സ് കഴിഞ്ഞ് വരുമ്പോൾ കയറി കുമ്പസാരിച്ചേക്കാം”
എല്ലാം കഴിഞ്ഞപ്പോൾ അമ്മച്ചി വന്ന് സ്വാന്തനിപ്പിച്ചു. അവനു ആ നല്ല വാക്കുകൾ കേട്ടപ്പോൾ ശരിക്കും മനസ്സിൽ കുറ്റബോധം തോന്നി. 3-4 മാസമായി കുമ്പസാരിക്കാതിരുന്ന ലിജോയെ അവൻ തന്നെ ശാസിച്ചു.മനസ്സറിഞ്ഞ് കുമ്പസാരിക്കാൻ ലിജൊ തീരുമാനിച്ചു.
കുമ്പസാരിക്കാനായി ലിജൊ സ്വന്തം പള്ളിയിലെ അച്ചന്റെ അടുത്തേയ്ക്ക് പോയില്ല.ദൂരെയുള്ള കത്തീഡ്രൽ പള്ളിയിൽ കയറി കുമ്പസാരിക്കാമെന്ന് വിചാരിച്ചു. ഇടവക പള്ളിയിലെ അച്ചന്റെ മുഖത്തേയ്ക്ക് നോക്കുന്ന കാര്യവും അവന്റെ മനസ്സിൽ അപ്പോഴും ഉണ്ടായിരുന്നു. കുമ്പസാരിപ്പിക്കാൻ നല്ല പ്രായം ചെന്ന ഒരു അച്ചനാണ് ഇരിക്കുന്നത്. അവൻ ചെന്നപ്പോഴേയ്ക്കും അച്ചൻ കുമ്പസാരക്കൂട്ടിൽ നിന്നും എഴുന്നേൽക്കാനുള്ള ഭാവത്തിലാണ്. ഓടിച്ചെന്ന് അവൻ അച്ചനോട് പറഞ്ഞു.
‘അച്ചോ എനിക്കൊന്ന് കുമ്പസാരിക്കണം’
അച്ചൻ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. താൻ വന്നത് അച്ചന് ഇഷ്ടമായില്ല എന്ന് അവനു തോന്നി. എന്നാലും ശാന്തത കൈവിടാതെ അച്ചൻ അവനോട് പറഞ്ഞു.
‘ഞാൻ ഇത്രയും നേരം ഇവിടെ ഇരിപ്പുണ്ടായിരുന്നു. ഇപ്പോൾ ഞാൻ പോകാൻ തയ്യാറെടുക്കുകയാ. നിനക്ക് ഇന്ന് തന്നെ കുമ്പസാരിക്കണോ’? ലിജൊ പറഞ്ഞു.
“വേണം അച്ചോ. ഇന്ന് തന്നെ കുമ്പസാരിക്കണം.”

അച്ചൻ വീണ്ടും പിറുപിറുത്തുകൊണ്ട് കുമ്പസാരക്കൂട്ടിൽ കയറിയിരുന്നു. ലിജൊ ഒന്നൊന്നായി തന്റെ പാപങ്ങൾ ഏറ്റുപറയാൻ തുടങ്ങി. ഈ പ്രാവശ്യം അവൻ ഓർഡറുകളിലല്ല കുമ്പസാരിച്ചത്.ശരിക്കും മനസ്സിൽ തട്ടി തന്നെ. ദൈവത്തോട് നേരിട്ട് പറഞ്ഞ വലിയ വലിയ പാപങ്ങളെല്ലാം അവൻ വൈദികന്റെ മുന്നിൽ അവതരിപ്പിക്കാൻ തുടങ്ങി.

അക്കാലത്ത് ചെയ്ത ഏറ്റവും വലിയ പാപം എന്ന് അവൻ കരുതുന്ന ആ പാപവും അവൻ അവിടെ ആദ്യമായി ഏറ്റു പറഞ്ഞു.

“………സ്വയംഭോഗം ചെയ്തിട്ടുണ്ട്.”

ഇത് കേട്ടതും അച്ചൻ അവനെ ഒന്ന് നോക്കി.ലിജോയുടെ കണ്ണുകളിൽ അപ്പോൾ പശ്ചത്താപത്തിന്റെ കണ്ണീരാണ്.അച്ചൻ ഒന്ന് ചെരിഞ്ഞിരുന്ന് അവനോട് ചോദിച്ചു.

“എത്ര പ്രാവശ്യം ചെയ്തിട്ടുണ്ട്”?

ലിജൊ ഞെട്ടി.പഴത് പോലെ ഇത് താൻ കള്ളം പറഞ്ഞതല്ല.എന്നിട്ടും ചോദ്യം!? അവൻ മൌനിയായി നിന്നു.

അച്ചൻ അവനോട് വീണ്ടും പറഞ്ഞു.

‘അതിന്റെ എണ്ണം നീ പറയണം. നാണക്കേട് വിചാരിക്കേണ്ട കാര്യമൊന്നുമില്ല. പാപത്തിന്റെ ഗൌരവം അനുസരിച്ചേ പരിഹാരം നിർദ്ദേശിക്കാൻ പറ്റൂ.’

ലിജൊ ആകെ വിവശനായി. എന്ത് പറയും. എങ്ങിനെ പറയും. കൊലപാതകം പോലും ഒരു തവണ ചെയ്താലും രണ്ട് തവണ ചെയ്താലും ഗൌരവം ഒന്ന് തന്നെയാണ്.ആ വൈദികനെ അപ്പോൾ അവനു ദൈവത്തിന്റെ പ്രതിരൂപമായി കാണാൻ സാധിച്ചില്ല. പണ്ട് കണ്ട സിനിമകളിൽ നടി സീമയെ ബലാത്സംഘം ചെയ്യാൻ നിൽക്കുന്ന ബാലൻ കെ. നായരുടെ മുഖമാണ് അവിടെ കാണാൻ സാധിച്ചത്. അവൻ പറഞ്ഞു.

“ആഴ്ചയിൽ രണ്ട് മൂന്ന് തവണ” അത് പറഞ്ഞ് കഴിഞ്ഞതും അവന്റെ മനസ്സ് ആകെ തളർന്നു. അതിന് ശേഷം ആ വൈദികന്റെ കുപ്പായമിട്ടിരുന്ന ആ വ്യക്തി പറഞ്ഞത് ഒന്നും തന്നെ അവൻ കേട്ടില്ല. കുമ്പസാരമെന്ന ആ പ്രഹസനം കഴിഞ്ഞ് അവൻ ദൈവത്തിന്റെ മുൻപിൽ പോയി മുട്ടു കുത്തി നിന്ന് പ്രാർത്ഥിച്ചു.എന്റെ പാപങ്ങളൊക്കെ നീ പൊറുത്ത് തരേണമെ.

വീട്ടിൽ ചെന്നപ്പോൾ അമ്മയുടെ മുഖത്തും സന്തോഷം! ലിജോയും സന്തോഷം മുഖത്ത് വാരിത്തേച്ചു. കുറച്ച് നാൾ കഴിഞ്ഞപ്പോൾ അമ്മച്ചി വീണ്ടും പോയി അവനോട് കുമ്പസാരിക്കാൻ പറഞ്ഞു.അവൻ മറുത്തൊന്നും തന്നെ പറഞ്ഞില്ല.നേരെ കത്തീഡ്രൽ പള്ളിയിൽ പോയി ദൈവത്തിന്റെ മുൻപിൽ മുട്ട് കുത്തി നിന്ന് പ്രാർത്ഥിച്ചു.

‘ദൈവമെ എനിക്കും നിനക്കും ഇടയിൽ എന്തിനാണ് ഒരു ഇടനിലക്കാരന്റെ ആവശ്യം? സഭയിലൂടെ അങ്ങ് പറഞ്ഞത് പോലെ ഞാൻ കുമ്പസാരിക്കാനായിട്ട് ഇവിടെയുള്ള അച്ചന്റെ പക്കൽ പോയ കാര്യം അങ്ങ് അറിഞ്ഞിരിക്കുമല്ലോ? അങ്ങ് മുൻപ് കണ്ട ലോകമല്ല ഇപ്പോഴുള്ളത്. ദൈവത്തിന്റെ പേരിൽ ബിസ്സിനസ്സ് നടത്തുന്നവരാണ് ഇവിടെ മുഴുവൻ.ഞാൻ ചെയ്ത പാപങ്ങളൊക്കെ നിനക്കറിയാം.അതിൽ എനിക്ക് മനസ്ഥാപമുണ്ടെന്നും നിനക്കറിയാം.എന്റെ പാപങ്ങളൊക്കെ പൊറുത്ത് എന്നെ നല്ല മകനായി ജീവിക്കാൻ സഹായിക്കണമെ.ആമ്മേൻ.”

ഈ സംഭവത്തിന് ശേഷം ഇപ്പോൾ 6 വർഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ലിജോ നാട്ടിൽ പോകാൻ ഒരുങ്ങുകയാണ്. ചെല്ലുമ്പോൾ പതിവ് പോലെ അമ്മച്ചി അവനോട് പറയും; പോയി കുമ്പസാരിക്ക് മോനെ എന്ന്.അവൻ മറുത്തൊന്നും പറയില്ല.നേരെ കത്തീഡ്രൽ പള്ളിയിൽ പോകും കഴിഞ്ഞ ആറ് വർഷം പ്രാർത്ഥിച്ച ആ പ്രാർത്ഥന പഴയത് പോലെ ആവർത്തിക്കും. എന്റെ പാപങ്ങളൊക്കെ പൊറുത്ത് എന്നെ നല്ല മകനായി ജീവിക്കാൻ സഹായിക്കണമെ.ആമ്മേൻ.”