പുറത്ത് നല്ല മഞ്ഞ് ഉണ്ട്. വാതിൽ അടച്ചിട്ടിട്ടും വിടവിലൂടെ അരിച്ചരിച്ച് കയറുന്ന തണുപ്പ് പുതപ്പിന് പുറത്ത് കിടക്കുന്ന എന്റെ കാലുകളെ അസ്വസ്ഥമാക്കി. ഉള്ളം കാലിൽ നല്ല തണുപ്പ്. ഞാൻ കാൽ പുതപ്പിനടിയിലേയ്ക്ക് വലിച്ചു.. ആറടി നീളമുള്ള ശരീരം മറയ്ക്കാൻ ആ പുതപ്പിനാകുമായിരുന്നില്ല. പക്ഷെ ആ ശരീരത്തെ ത്രിപ്തിപ്പെടുത്താൻ എന്റെ മാറിൽ ചേർന്നുറങ്ങുന്ന പുഷ്പാ സർക്കാറിന്റെ 50കിലോ മാംസത്തിനാകുമായിരുന്നു. ഒരു വർഷത്തെ മുംബൈ വാസത്തിനിടയിൽ പുഷ്പാ സർക്കാറിന്റെ കൂടെ ഇതു ആറാം തവണയാണ്..അതോ എഴാം തവണയോ? എന്തായാലും എട്ടിൽ കൂടില്ല. ഞാൻ വാച്ച് എടുത്ത് നോക്കി. സമയം 5 മണി. സാധാരണ ഞാൻ 7 മണിയ്ക്കാണ് എഴുന്നേൽക്കാറ്. ഇന്നലെ ജോലി രാജി വച്ചതുകൊണ്ട് ഇനിമുതൽ 10മണിക്ക് എഴുന്നേറ്റാലും കുഴപ്പമില്ല. പക്ഷെ മുബൈയിലെ ജീവിതം ഇന്നുംകൂടിയേ ഉള്ളൂ. നാളെ ഞാൻ നാട്ടിലേയ്ക്ക് തിരിക്കുകയാണ്. അമ്മയുടെ പ്രാർത്ഥനയുടെയും വഴിപാടിന്റെയും ഫലമായിട്ടാകും വിദേശത്ത് എനിക്ക് ജോലി തരപ്പെട്ടത്. ഇനി മുംബൈയിലേയ്ക്ക് ഇല്ല. പക്ഷെ പോകുന്നതിനു മുൻപ് എനിക്കെല്ലാം ആസ്വദിക്കണം. ആസ്വാദനത്തിന് പറ്റിയ വഴിയാണ് വേശ്യകൾ. അവരെ വിശ്വസിക്കാൻ പറ്റില്ല. പക്ഷെ എല്ലാവിധ സുരക്ഷിത മാർഗ്ഗങ്ങളും ഉപയോഗിച്ചാണ് എന്റെ ആസ്വാദനം. പിന്നെ എന്ത് പേടിക്കാൻ? തലേന്ന് രാത്രി കൊടുത്ത മാലയും ധരിച്ച് കിടന്നുറങ്ങുന്ന പുഷ്പാ സർക്കാറിന്റെ നഗ്ന ശരീരം നോക്കി ഞാൻ മന്ദഹസിച്ചു.
ട്രയിനിൽ നല്ല തിരക്കാണ്. സീറ്റ് ബുക്ക് ചെയ്തതുകൊണ്ട് ഉപകാരമായി. അല്ലെങ്കിലും ഡിസംബർ മാസത്തിൽ തിരക്ക് കൂടുതൽ ആയിരിക്കും.അതും അല്ലെങ്കിൽ എന്നെപോലെ പലർക്കും വിദേശത്ത് ജോലി തരപ്പെട്ടിട്ടുണ്ടാകാം.നാട്ടിലേയ്ക്ക് അടുക്കും തോറും മനസ്സിന് വല്ലാത്ത സന്തോഷമാണ്.മുംബൈയിൽ കാണുന്നതിന്റെ നേരെ വിപരീതമാണ് ഞാൻ നാട്ടിൽ.ഈ പ്രായത്തിലല്ലേ ഇതൊക്കെ പറ്റൂ.. നാട്ടിൽ എല്ലാവരുടെയും മുന്നിൽ നല്ല പയ്യൻ. അവിടെ എത്തിയാൽ സത്യസന്ധതയുടെ തെളിച്ചം എന്റെ മുഖത്തുണ്ടാകും. അതു എനിക്ക് ദൈവം നൽകിയ വരദാനമാണ്. ത്രിശ്ശൂർ സ്റ്റേഷനിൽ ട്രെയിൻ എത്തിച്ചേർന്നു. സമയം രാത്രി 10 മണി.തണുപ്പ് എന്റെ കൂടെ ഇവിടെയും വന്നു ചേർന്നിട്ടുണ്ട്. അല്ലെങ്കിലും തണുപ്പ് എനിക്കിഷ്ടമാണ്.ശ്ശേ…ഇനി അതൊന്നുമില്ല. എല്ലാം അവിടെ ഉപേക്ഷിച്ചതാണ്. ഇനി വിദേശത്ത് ചെന്നിട്ട് മാത്രം. ദുബായ് അത്ര മോശം സ്ഥലമല്ല എന്ന് ഞാൻ കേട്ടിട്ടുണ്ട്.
ഇന്റർവ്യൂ നടന്നതു മുംബൈയിൽ ആണെങ്കിലും ബാക്കിയുള്ള നടപടികൾ നടക്കുന്നത് എറണാകുളത്താണ്. ചെന്നതിന്റെ നാലാം ദിനം എനിക്ക് മെഡിക്കൽ ടെസ്റ്റിനു വേണ്ടി അവിടേയ്ക്ക് പോകേണ്ടി വന്നു. അവിടെ എത്തിയപ്പോൾ ആണ് മനസ്സിലായതു ഞാൻ മാത്രമല്ല വേറെ ഒരുപാട് പേർ ഉണ്ട്. ഏകദേശം 10-15 പേർ.എല്ലാവരും ഒരേ കമ്പനിയിലേയ്ക്ക് ഉള്ളവർ! ഊഴമനുസരിച്ച് ഞാനും നിന്നു. ബ്ലഡ്, യൂറിൻ,എക്സ് റേ എല്ലാം എടുത്ത് പരിശോധിച്ചു. ഡോക്ടറുടെ മുന്നിൽ നഗ്നനായി ഞാൻ നിന്നപ്പോൾ നാണമൊന്നും തോന്നിയില്ല.പെൺകുട്ടികളുടെ പരിശോധന ഇങ്ങനെ തന്നെയായിരിക്കുമോ? റിസൾട്ടിനു വേണ്ടി കാത്തിരിക്കുകയാണ്. ഞാൻ ഒരു ചായ കുടിക്കാൻ പുറത്തേയ്ക്ക് ഇറങ്ങി. തിരിച്ചു വന്നപ്പോൾ ഒരേ ഒരു ആൾ മാത്രം! ബാക്കി എല്ലാവരുടെയും റിസൽട്ട് കിട്ടി പോയിരുന്നു. ഞാൻ ചെന്ന് അയാളൂടെ അടുത്ത് ഇരുന്നു. എന്നെ നോക്കി അയാൾ ചിരിച്ചു. ഒരു 30-35 വയസ്സ് പ്രായം വരും.ഞാൻ അയാളുമായി പരിചയപ്പെട്ടു പിന്നീട് കുറെ സംസാരിച്ചു. അര മണിക്കൂർ കഴിഞ്ഞിട്ടും റിസൾട്ട് വരുന്നില്ല. ഞങ്ങൾ അക്ഷമരായി. അയാൾ എഴുന്നേറ്റ് റിസപ്ഷനിൽ ഇരുന്ന പെൺകുട്ടിയോട് എന്തോ ചോദിച്ചു, ഞാൻ അത് കേട്ടില്ല.നേരം വൈകും തോറും എനിക്ക് പേടി കൂടി വന്നു. മുബൈയിലെ എന്റെ കുത്തഴിഞ്ഞ ജീവിതം എന്റെ കണ്മുന്നിൽ തെളിഞ്ഞു. മെഡിക്കൽ നടത്തുമ്പോൾ എഡ്സ് ടെസ്റ്റും ഉണ്ടാകില്ലേ? എനിക്ക് എഡ്സ് ഉണ്ടാകുമോ? അതായിരിക്കുമോ അവർ ഇത്രയും നേരം വൈകുന്നത്.? അവരുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ എന്തോ എനിക്ക് അങ്ങിനെയാണ് ചിന്തിക്കാൻ തോന്നിയത്. അടുത്തിരിക്കുന്ന ആ ആളുടെ മുഖത്തേയ്ക്കും ഞാൻ നോക്കി. അവിടെ വലിയ ഭാവഭേതമൊന്നും ഇല്ല.അയാൾക്ക് ഒന്നും പേടിക്കാനില്ലായിരിക്കും. ഞാൻ ഒരു എഡ്സ് രോഗിയാണെന്ന് വീട്ടുകാർ അറിഞ്ഞാൽ…?നാട്ടുകാർ അറിഞ്ഞാൽ…? എന്റെ കൂട്ടുകാർ അറിഞ്ഞാൽ..? ശരീരം തളരുന്നത് പോലെ എനിക്ക് തോന്നി.കണ്ണിൽ ഇരുട്ട് കയറി മറയുന്നത് പോലെ…ദൈവമേ….ഞാൻ പുറത്തിറങ്ങി എന്റെ കൂട്ടുകാരനെ വിളിച്ചു. ഞാൻ എപ്പോഴും സുരക്ഷിത മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന കര്യം പറഞ്ഞു. പക്ഷെ സുരക്ഷിത മാർഗ്ഗങ്ങൾ എപ്പോഴും വിജയിച്ചു കൊള്ളണമെന്നില്ലല്ലോ എന്ന് അവൻ ഓർമ്മിപ്പിച്ചു. ഞാൻ ആകെ വിയർത്തു ഞാൻ.എഡ്സ് രോഗിയാണെന്ന് അറിഞ്ഞാൽ ആത്മഹത്യ ചെയ്യാൻ ഞാൻ ഉറപ്പിച്ചു.തിരിച്ച് ചെന്ന് ഞാൻ ഓഫീസിൽ തല കുമ്പിട്ടിരുന്നു.
അല്പ സമയത്തിനകം ആരോ വന്ന് എന്റെ തോളിൽ കൈ വച്ചു. ഞാൻ തല ഉയർത്തി. അകത്തേയ്ക്ക് വരാൻ അയാൾ ആഗ്യം കാണിച്ചു.ഏതോ സ്വപ്നലോകത്തിലെന്ന പോലെ ഞാൻ അയാളുടെ പിറകെ ചെന്നു. ഒരു കൌൺസിലർ പോലെ അയാളെ എനിക്ക് തോന്നിച്ചു. മുറിയിൽ ചെന്നപ്പോൾ ഞാൻ അത് ഉറപ്പിച്ചു. എനിക്ക് രോഗമുണ്ട്. അതിന്റെ ആദ്യ പടിയെന്നോണം എന്നെ കൌൺസിലിങ്ങിനു വിധേയമാക്കുകയാണ്.അയാൾ എന്റെ പേര് ചോദിച്ചു.ഞാൻ വിവരങ്ങൾ പറഞ്ഞു. അയാളുടെ മുഖത്തേയ്ക്ക് നോക്കാൻ പോലും എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. വെളിച്ചം തീരെ കുറഞ്ഞ ആ മുറിയിൽ ഞാൻ മുഖം താഴ്ത്തി ഇരുന്നു. അദ്ദേഹം ശാന്തമായി എന്നോട് സംസാരിക്കാൻ തുടങ്ങി.
‘താങ്കൾ എഡ്സ് എന്ന രോഗത്തെകുറിച്ച് കേട്ടിട്ടുണ്ടാകുമെന്ന് കരുതുന്നു’
എന്റെ ചങ്ക് ശക്തിയയി ഇടിക്കാൻ തുടങ്ങി. അത് ഇപ്പോൾ പൊട്ടി തകർന്ന് പോകുമെന്ന് തോന്നി. ഇരുട്ട് കണ്ണുകളിൽ കയറി. കിടയ്ക്ക പങ്കിട്ട വേശ്യകൾ എനിക്ക് ചുറ്റും വന്ന് അട്ടഹസിക്കാൻ തുടങ്ങി..ഹ..ഹ…ഹാ…അതെ ഞാൻ എഡ്സ് രോഗിയാണ്.
അയാൾ എന്റെ പുറകിൽ നിൽക്കുകയാണ് ഇപ്പോൾ. എന്നോട് മുഖം തിരിഞ്ഞാണ് സംസരിക്കുന്നത്. വരാൻ പോകുന്ന ദിവസങ്ങളിൽ എല്ലാവരും എന്നോട് മുഖം തിരിക്കും. അയാളുടെ കൈ എന്റെ തോളിൽ സ്പർശിച്ചു.അയാൾ എന്നോട് വീണ്ടും സംസരിക്കാൻ തുടങ്ങി.
‘താങ്കൾ ഞങ്ങളെ ഒന്ന് സഹായിക്കണം. കുറച്ച് നേരം കൂടി ഇവിടെ ഞങ്ങളുടെ കൂടെ ഇരിക്കണം. എന്താണെന്നു വച്ചാൽ, തങ്കളുടെ കൂടെ ഇരുന്നിരുന്ന ആ വ്യക്തി മെഡിക്കൽ തൊറ്റു പോയി. അദ്ദേഹത്തിന് എഡ്സ് ആണ്. താങ്കൾ മെഡിക്കൽ ഫിറ്റ് ആണ്.പെട്ടന്ന് അയാളോട് എല്ലാം തുറന്ന് പറയാൻ ഞങ്ങൾക്ക് പറ്റില്ല. അതിനാലാണ് താങ്കളെ ഞങ്ങൾക്ക് ബുദ്ധിമുട്ടിക്കേണ്ട് വന്നത്.’
എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഈ കുറച്ച് സമയത്തിനുള്ളിൽ ഞാൻ അനുഭവിച്ച പിരിമുറുക്കം….ഈശ്വരാ….എന്റെ ശ്വസം നേരെ വീണു. പക്ഷെ ഒരു നിമിഷം അവിടെ എന്റെ അടുത്തിരുന്ന ആ ആളെ കുറിച്ച് ഞാൻ ആലോചിച്ചു. തനിക്ക് രോഗമുണ്ടെന്ന് അറിഞ്ഞ് കഴിഞ്ഞാൽ എന്തായിരിക്കും അയാൾ ചിന്തിക്കുക? ആത്മഹത്യ…?കുറച്ച് നേരം മുൻപ് ഞാൻ ചിന്തിച്ചത് അതു തന്നെയായിരുന്നില്ലേ? ദൈവത്തെ ആത്മാർത്ഥമായി തന്നെ ഞാൻ വിളിച്ചു. മുറിയ്ക്ക് പുറത്ത് ഇറങ്ങിയപ്പോൾ എന്തോ ഉത്തരം പ്രതീക്ഷിച്ച് അയാൾ എന്നെ തന്നെ നോക്കി ആ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ഒരു സീറ്റ് മാറി ഇരുന്നു. അയാൾ വന്ന് എന്നോട് ചോദിച്ചു
‘എന്താണ്..എന്താണ് സംഭവിച്ചത്? മെഡിക്കൽ ജയിച്ചില്ലേ?’ എനിക്ക് ഒന്നും പറയാൻ പറ്റിയില്ല…ആ സമയം അരോ വന്ന് അയാളെ വിളിച്ച് കൊണ്ട് പോയി. ഞാൻ പോയ അതേ മുറിയിലേയ്ക്ക് തന്നെ. ഞാൻ അവിടെയ്ക്ക് നോക്കി ഇരുന്നു. കുറച്ച് സമയത്തിനുള്ളിൽ അയാളുടെ ഉച്ചത്തിലുള്ള നിലവിളി ഉയർന്നു പൊന്തി..ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റ് നടന്നു…