Saturday, December 25, 2010

കപ്പത്തോട്ടത്തിൽ…

“നീ ഈ കുടുംബം മുടിച്ചല്ലോടീ…ഇനി ഞാൻ എങ്ങിനെ മറ്റുള്ളവരുടെ മുഖത്ത് നോക്കും?“


ആറ്റ് നോറ്റ് വളർത്തിയ മകൾ പിഴച്ച് പോയപ്പോൾ തങ്കമ്മ എലി നെഞ്ചത്ത് കൈ വച്ച് കരഞ്ഞു…

‘ആരാടീ..ആരാ ഇത് ചെയ്തത്? അവനാണോ ആ നീലൻ?’ തങ്കമ്മ എലി ദണ്ണപ്പെട്ട് കൊണ്ട് ചോദിച്ചു.

ചിന്നു എലിയ്ക്ക് അമ്മയുടെ മുഖത്തേയ്ക്ക് നോക്കാൻ ധൈര്യമുണ്ടായില്ല….താനും ഭാസ്കരമാമ്മയുടെ മകൻ നീലൻ എലിയുമായുള്ള ബന്ധം അമ്മയ്ക്ക് അറിയാവുന്നതാണ്….അമ്മ പലപ്പോഴും തന്നെ ഉപദേശിച്ചിട്ടുള്ള കാര്യം ചിന്നു ഓർത്തു…

“…..നിന്റെ അപ്പനെ കൊന്ന് എന്റെ കെട്ടുതാലി ഊരി വയ്പ്പിച്ചവന്റെ മകനാ അവൻ…ഞാൻ ഈ ബന്ധത്തിന് ഒരിക്കലും സമ്മതിക്കില്ല..”

ചിന്നു മുഖമുയർത്താതെ തന്നെ അമ്മയോട് സത്യം പറഞ്ഞു… തങ്കമ്മ വാവിട്ട് നിലവിളിച്ചു…‘അപ്പുറത്തുള്ള കപ്പത്തോട്ടത്തിൽ മനുഷ്യർ നമ്മെ കൊല്ലാനായി വിഷം വച്ചിട്ടുണ്ട്. ഞാൻ അത് തിന്ന് ചാവും.നീ നോക്കിക്കോ‘. തങ്കമ്മയ്ക്ക് വിഷമം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
തന്റെ ഭർത്താവിനെ ഭാസ്ക്കരൻ ചുണ്ടനെലി കൊന്നതാണെന്ന് തങ്കമ്മ ഇപ്പോഴും വിശ്വസിക്കുന്നു…അത് താനല്ല എന്ന് പലതവണ ഭാസ്കരൻ ആണയിട്ട് പറഞ്ഞിട്ടും അവൾ വിശ്വസിക്കാൻ കൂട്ടാക്കിയില്ല.തങ്കമ്മ ഇപ്പോഴും ഓർക്കുന്നു ആ സംഭവങ്ങൾ…ഒരു വർഷം മുൻപ് ശരിക്കും പറഞ്ഞാൽ കഴിഞ്ഞ കാവിലെ ഉത്സവത്തിനിടയ്ക്ക്…..

അടുത്ത കൂട്ടുകാരായിരുന്ന ഇരുവരും ഒരുമിച്ചായിരുന്നു കളിച്ച് വളർന്നത്…തങ്ങളുടെ പ്രേമ വിവാഹത്തിന് എല്ലാ വിധ സഹകരണവും തന്നിരുന്നത് ഭാസ്കരനായിരുന്നു…അപ്പോഴൊന്നും താൻ ഭാസ്കരന്റെ ഉള്ളിൽ ഒരു ചതിയനുണ്ടായിരിക്കുമെന്ന് ചിന്തിച്ചില്ല…നാട്ടിലെ എല്ലാ എലികളും പങ്കെടുക്കുന്ന ഏറ്റവും വലിയ ഉത്സവമാണ് കാവിലെ മഹോത്സവം. അന്ന് സൊല്പം ‘കഴിച്ചിട്ടുണ്ടായിരുന്നു’ ഇരുവരും. എല്ലാം കഴിഞ്ഞ് തിരിച്ച് വരുന്നതിനിടയിൽ ഭാസ്കരൻ…അതെ ഭാസ്കരൻ തന്നെയാണ് കപ്പത്തോട്ടത്തിൽ കയറി കപ്പ പറിക്കാം എന്ന നിർദ്ദേശം വച്ചത്.മനുഷ്യരുടെ കപ്പത്തോട്ടത്തിൽ കയറി കപ്പ പറിക്കുന്നത് അപകടമാണെന്ന് താൻ അന്നെ ഉപദേശിച്ചതാണ്…പക്ഷേ ആരു കേൾക്കാൻ….താനും മകളും അന്ന് രാത്രി വീട്ടിലേയ്ക്ക് തിരിച്ചു… രാത്രി വൈകിയും തന്റെ ഭർത്താവ് തിരിച്ചു വന്നില്ല…അതിരാവിലെ തന്നെ താൻ അന്വേഷിച്ചിറങ്ങി… കപ്പത്തോട്ടത്തിൽ ചെന്നപ്പോൾ ആണ് കണ്ടത്… ഒരു കെണിയിൽ പെട്ട് കിടക്കുകയാണ് തന്റെ ഭർത്താവ്! ഭാസ്കരനെ ചുറ്റും നോക്കി കണ്ട് പിടിക്കാൻ കഴിഞ്ഞില്ല…അവൻ രക്ഷപ്പെട്ടിരിക്കുന്നു!! രക്ഷപ്പെടുത്താൻ താൻ ഒരുപാട് ശ്രമിച്ചതാണ്. തങ്കമ്മ കെണിയിൽ കുറെ കടിച്ച് നോക്കി. മനുഷ്യർ നിർമ്മിച്ച ഇരുമ്പ് കൊണ്ടുള്ള കെണിയ്ക്ക് തന്റെ പല്ലിനേക്കാൾ ബലമുണ്ട്. കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കി…മനുഷ്യർ നടന്നു വരുന്നു…അവർ എന്തോ പറയുന്നുണ്ട്…പ്രാക്രതമല്ല അവർ സംസാരിക്കുന്നതെന്ന് മനസ്സിലായി.അവർ ആ കെണി കൈയ്യിലെടുത്തു…പരസ്പരം എന്തോ പറഞ്ഞ അട്ടഹസിച്ചു…ഇലകൾക്കിടയിൽ മറഞ്ഞിരുന്ന തന്നെ അവർ കണ്ടില്ല…എന്നിട്ട്….താൻ നൊക്കി നിൽക്കുമ്പോളാണ്… അവർ തന്റെ ഭർത്താവിനെ ആ കുളത്തിൽ മുക്കി കൊന്നത്…

തങ്കമ്മ കണ്ണീർ തുടച്ചു.. മടിയിൽ തളർന്നുറങ്ങുന്ന മകളെ നിർവികാരമായി നോക്കി…

“നീ എന്നെ തോൽ‌പ്പിച്ച് കളഞ്ഞല്ലോ മോളെ…“

തങ്കമ്മ ചുമരിൽ ചാരി കണ്ണടച്ച് കിടന്നു..
ഭർത്താവു കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസം താൻ ഭാസ്കരന്റെ വീട്ടിൽ അയാളെ കാണാൻ പൊയത് ശരിക്കും ഓർമ്മയിൽ തെളിഞ്ഞ വരുന്നുണ്ട്…പല പ്രവശ്യം വിളിച്ചതിന് ശേഷമാണ് അയാൾ പുറത്തേയ്ക്ക് ഇറങ്ങി വന്നത്. അയാളുടെ മുഖം തനിക്ക് നേരെ ഉയർന്നില്ല. അതിന് താൻ ഇട വരുത്തിയില്ല.തെറ്റുകൾ അയാൾ ഏറ്റുപറയുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ ക്ഷമിക്കാൻ ഒരുക്കമല്ലായിരുന്നു. നഷ്ടപ്പെട്ടത് അവർക്കല്ലല്ലോ..തനിക്കും തന്റെ മകൾക്കുമല്ലേ…

ആ മകളാണ് ഇപ്പോൾ എന്റെ മടിയിൽ കിടന്നുറങ്ങുന്നത്. എനിക്ക് ക്ഷമിക്കാൻ സാധിച്ചാലും അവളുടെ അപ്പന് സാധിക്കുമെന്ന് തോന്നുന്നില്ല.

തന്റെ മകൻ തങ്കമ്മയുടെ മകളെ ചതിച്ച കാര്യം അറിഞ്ഞ ഭാസ്കരൻ കലി തുള്ളി.

‘നീലാ..’ അതൊരു ഇടിമുഴക്കമായിരുന്നു. നീലൻ പതിയെ പതിയെ കടന്നു വന്നു.

“ഞാൻ ഈ കേട്ടതെല്ലാം സത്യമാണോ?”

മൌനം….

“സത്യമാണൊന്ന്…?” ഭാസ്കരൻ വീണ്ടും ചോദിച്ചു.

നീലൻ വിറച്ച് കൊണ്ട് പറഞ്ഞു ‘എനിക്ക് ചിന്നുവിനെ ഇഷ്ടമാണ്. ഞാൻ അവളെ വിവാഹം കഴിക്കും. അച്ചനും അമ്മയും അതിന് സമ്മതിക്കണം. ‘
ഭാസ്കരൻ വേച്ച് വേച്ച് തന്റെ മുറിയിലേയ്ക്ക് പോയി. ചിന്നു…തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ മകൾ! തന്റെ മകളെ പോലെ കരുതിയവൾ… അവളെയാണ് തന്റെ മകൻ…..

ഇനി അവരുടെ വിവാഹം നടത്തി കൊടുക്കണം…അതിന് അവൾ…തങ്കമ്മ…അവൾ സമ്മതിക്കുമോ…തന്നെ അവൾക്ക് അത്രയും അറപ്പാണ്.

താ‍നല്ല അവളുടെ ഭർത്താവിന്റെ മരണത്തിനുത്തരവാദി എന്ന് അവളുടെ കാലു പിടിച്ച് പറഞ്ഞതാണ്.കേട്ടില്ല. ഇനിയും അവൾ തന്നെ കേൾക്കുമോ…

ഈശ്വരാ എന്തൊരു ധർമ്മസങ്കടമാണ്…ആ നശിച്ച ദിവസം എന്തിനാണ് തനിക്ക് കാവിലെ മഹോത്സവത്തിന് പോവാൻ തോന്നിയത്. ഉത്സവരാത്രിയിലെ ചെണ്ടമേളം ഭാസ്കരന്റെ മനസ്സിലേയ്ക്ക് കടന്ന് വന്നു. ഒന്നും വേണ്ടായിരുന്നു..ഒന്നും..
….കപ്പ മാന്തുന്നതിനിടയിൽ രണ്ടു പേരും അരയിലുണ്ടായിരുന്ന ബാക്കി കൂടി അകത്താക്കി… അതിനിടയിൽ ചിന്നുവിനെ കുറിച്ച് അവൻ എന്തോ പറഞ്ഞു. എന്താണെന്ന് ഓർമ്മയില്ല. പരിശ്രമത്തിനൊടുവിൽ ഒരു കഷണം കപ്പ കിട്ടി. അത് മതി എന്ന് വിചാരിച്ച് തിരികെ വരുന്നതിനിടയിലാണ് പുതിയ ഒരു കൂട് കണ്ടത്. അതിനകത്ത് ഒരു കഷണം കപ്പ ഇരിക്കുന്നു! താൻ പോയി എടുത്തു കൊണ്ട് വരാമെന്ന് പറഞ്ഞതാണ്. അകത്ത് കിടന്ന മദ്യം ചിന്തിക്കാനുള്ള വക തന്നില്ല. പക്ഷെ അവൻ കേട്ടില്ല.ഓടി കയറി അതിലിരുന്ന് കപ്പ കഷണം കടിച്ചു. പെട്ടന്നാണ് കൂട് അടഞ്ഞത്.താൻ ഓടി ചെന്ന് നോക്കി. ഭാസ്കരൻ കെണിയിൽ പെട്ടിരിക്കുന്നു! മദ്യത്തിന്റെ കെട്ടെല്ലാം വിട്ടിരിക്കുന്നു.മരണം മുന്നിൽ കാണാൻ തുടങ്ങി അവൻ. കരഞ്ഞ് കൊണ്ട് രക്ഷപ്പെടുത്താൻ പറഞ്ഞു. പക്ഷെ ഞാൻ എന്തു ചെയ്യാൻ?നേരം വെളുക്കുന്നത് വരെ കുറെ ശ്രമിച്ചു.കൂട് തള്ളി മാറ്റാൻ നോക്കി..സാധിക്കുന്നില്ല..നല്ല ഭാരമുണ്ട്. കുറച്ച് കഴിഞ്ഞപ്പോഴാണ് തങ്കമ്മ ഭർത്താവിനെ അന്വേഷിച്ച് വരുന്നത് കണ്ടത്. അവളെ അഭിമുഖീകരിക്കാനുള്ള ചങ്കുറപ്പ് അപ്പോൾ തനിക്കുണ്ടായിരുന്നില്ല. ഒരു ചെടിയുടെ മറവിൽ ഒളിച്ചു നിന്നു. തന്റെ കൂട്ടുകാരനെ കുളത്തിൽ മുക്കി കൊന്നത് വേദനയോട് കൂടി നോക്കി നിൽക്കാനേ തനിക്ക് അപ്പോൾ കഴിഞ്ഞുള്ളൂ.
അതിന് ശേഷം എത്ര തവണ..എത്ര തവണ ഞാൻ അവളോട് പറഞ്ഞതാണ് താൻ നിരപരാധിയാണെന്ന്. പക്ഷെ ഇപ്പോൾ അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല. അല്ലെങ്കിൽ ചിന്നുവിന്റെ ഭാവി…തങ്ങളുടെ കൂട്ടർ അവളെ കാർക്കിച്ച് തുപ്പും..അതുണ്ടാവാൻ പാടില്ല. നാളെ രാവിലെ തന്നെ തങ്കമ്മയെ കാണണം.ഭാസ്കരൻ കണക്ക് കൂട്ടി.

പിറ്റേന്ന് രാവിലെ തങ്കമ്മ ഭാസ്കരന്റെ വീട്ടിലേയ്ക്ക് വന്നു. ഭാസ്കരൻ പ്രതീക്ഷിച്ചിരുന്നതല്ല അത്. വന്ന പാടെ അവൾ ചോദിച്ചത് തന്റെ മകൾ എവിടെയാണെന്നാണ്. ചോദ്യം കേട്ട നീലനും ഇറങ്ങി വന്നു. ചോദ്യം അപ്പോൾ നീലനോടായി.പക്ഷേ അവർക്കറിയില്ലായിരുന്നു. എവിടെ പോയി ചിന്നു!? അന്വേഷണം ആരംഭിച്ചു.കുറെ അന്വേഷിച്ചു. അവസാ‍നം അവൾ കപ്പത്തോട്ടത്തിലേയ്ക്ക് കടന്നു. അവിടെ ഇലകൾക്കിടയിൽ ഒരു ഞരക്കം അവൾ കേട്ടു. ഓടി ചെന്ന് നോക്കിയപ്പോൾ തന്റെ പൊന്നോമന അവിടെ കിടന്ന് പിടയുന്നത് കണ്ടു. പിന്നാലെ തന്നെ ഭാസ്കരനും നീലനും അവിടെയ്ക്ക് ഓടിയെത്തി. വായയിൽ നിന്നും നുരയും പതയും വരുന്നത് കണ്ട തങ്കമ്മയ്ക്ക് മകൾ വിഷം കഴിച്ചെന്ന് മനസ്സിലായി. തങ്കമ്മ അവളുടെ തല തന്റെ മടിയിൽ വച്ചു. വിങ്ങിപ്പൊട്ടി അവൾ ചോദിച്ചു.
“നീ എന്ത് കടുംകൈയ്യാണ് മോളെ ചെയ്തത്. മനുഷ്യർ നമ്മെ കൊല്ലാനായി വച്ച വിഷം നീ എന്തിനാണ് മോളെ എടുത്ത് കഴിച്ചത്?”
ചിന്നു മരണ വേദനയിലും പറഞ്ഞു. “ഒരു സ്ത്രീയും ഗർഭിണിയായിരിക്കുമ്പോൾ മരിക്കാൻ ഇഷ്ടപ്പെടാറില്ല. പക്ഷെ ഒരു പിഴച്ചവളായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല അമ്മേ…”
“പക്ഷെ മോളെ നീലനെക്കൊണ്ടും ഭാസ്കരനെക്കൊണ്ടും ഞാൻ സമ്മതിപ്പിച്ചേനെ…” തങ്കമ്മ പ്രതീക്ഷയോട് കൂടി നീലനെയും ഭാസ്കരനെയും മാറി മാറി നോക്കി. നീലൻ അതെ എന്ന ഭാവത്തിൽ താഴെയ്ക്കും മുകളിലേയ്ക്കും തലയാട്ടി. ചിന്നു വേദനയോട് കൂടി ചിരിച്ചു. ഒന്നു ഞരങ്ങി …കണ്ണുകളടച്ചു..

അവിടെ കപ്പത്തോട്ടത്തിനടുത്തുള്ള വീട്ടിൽ മദ്യം വിളമ്പിയ ഗ്ലാസ്സിനു മുന്നിൽ ഇരുന്ന് വീട്ടുകാരൻ അടുത്ത എലിയെ കൊല്ലാനുള്ള വിഷം തയ്യാറാക്കി എന്തോ വീട്ടുകാരിയോട് പറഞ്ഞ് പൊട്ടിച്ചിരിച്ചപ്പോൾ ഇവിടെ ചിന്നുവിന്റെ അനക്കമറ്റ ദേഹം കെട്ടിപ്പിടിച്ച് തങ്കമ്മ ഉച്ചത്തിൽ നിലവിളിക്കുകയായിരുന്നു.

Thursday, December 9, 2010